മിസോറാമിൽ നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കുന്ന പൗരത്വ ഭേതഗതി ബില്ലിനെതിരെയുള്ള ജനരോഷം ഓരോ ദിവസവും തെരുവുകളിലേയ്ക്ക് വ്യാപിക്കുകയാണ്. ആയിരക്കണക്കിന് യുവതി യുവാക്കളാണ് ബുധനാഴ്ച്ച ‘ഹായ് ചൈന ബൈ ബൈ ഇന്ത്യ’ എന്ന മുദ്രാവാക്യമെഴുതിയ ബാനറുകളുമായി തെരുവിലിറങ്ങിയത്.
ഇന്ത്യൻ സർക്കാർ മിസോറാം ജനതയെ കേൾക്കാനോ ശ്രദ്ധിക്കാനോ ശ്രമിക്കുന്നില്ല. പകരം അനധികൃത കുടിയേറ്റക്കാരെ മിസോറാമിലേക്ക് എത്തിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് സംയുക്ത വിദ്യാർത്ഥി സംഘടനയായ നോർത്ത് ഈസ്റ്റ് സ്റ്റുഡൻസിന്റെ ഫിനാൻസ് സെക്രട്ടറി റിക്കി ലാൽബീഅഃമാവിയ പറഞ്ഞു. മിസോറാമിലെ ഏറ്റവും ശക്തമായ വിദ്യാർത്ഥി പ്രസ്ഥാനമായ മിസോ സിർലായി പൗളുമായി ചേർന്ന് കഴിഞ്ഞ ദിവസം നോർത്ത് ഈസ്റ്റ് സ്റ്റുഡന്റസ് റാലി സംഘടിപ്പിച്ചിരുന്നു. ചൈനയുമായി സഹായം സ്വീകരിക്കുന്നതിനെക്കുറിച്ചും അവരുമായി ചേർന്ന് കൂടതൽ മെച്ചപ്പെട്ട സഹകരണത്തിലേയ്ക്ക് നീങ്ങാൻ ചിന്തിക്കുന്നതായും റിക്കി പറഞ്ഞു.
ബംഗ്ളാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിക്ക്, ക്രിസ്ത്യൻ, ബുദ്ധ, പാഴ്സി, ജൈന മത വിഭാഗങ്ങളിലുള്ളവർ ആറ് വർഷമോ അതിൽ കൂടുതലായോ ഇന്ത്യയിൽ മതിയായ രേഖകളില്ലാതെ താമസിക്കുകയാ ണെങ്കിൽ പോലും അവർക്ക് പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട ബില്ലിനെ തിരെയാണ് തദ്ദേശീയ താൽപ്പര്യം സംരക്ഷിക്കുന്നെന്ന് അവകാശപ്പെടുന്ന ചില സംഘടനകൾ രംഗത്ത് വന്നിട്ടുള്ളത്.
പൗരത്വ ഭേദഗതി ബിൽ ലോക്സഭാ ഈ മാസം ആദ്യം പാസാക്കിയിരുന്നു. ജനുവരി 30ന് ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം.
1979 -85 കാലഘട്ടത്തിലെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തെ മുന്നോട്ട് നയിച്ച ആൾ ആസ്സാം സ്റ്റുഡന്റസ് യൂണിയന്റെ നേതൃത്വത്തിൽ, നോർത്ത് ഈസ്റ്റ് സ്റ്റുഡന്റസ് ഓർഗനൈസേഷന്റെ പിന്തുണയോടെ കഴിഞ്ഞ ബുധനാഴ്ച്ച ഗുവാഹത്തിയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിലും ശക്തമായ ആൾക്കൂട്ട സാന്നിധ്യം പ്രകടമായിരുന്നു.
മിസോറാമിന്റെ തലസ്ഥാനമായ ഐസാവളിൽ നടന്ന പ്രതിഷേധത്തിൽ 30,000 പേര് പങ്കെടുത്തുവെന്നാണ് സംഘടനകളുടെ അവകാശ വാദം. “ഞങ്ങളുടെ നാടിനെ സംരക്ഷിക്കാൻ അവസാന ശ്വാസം വരെ വിദേശികൾക്കെതിരായി ഞങ്ങൾ പോരാടും. ബിൽ റദ്ദാക്കാനുള്ള ഞങ്ങളുടെ ആവർത്തിച്ചുള്ള അഭ്യർത്ഥന സർക്കാർ ചെവിക്കൊണ്ടില്ലെങ്കിൽ ഞങ്ങൾ വെറുതെയിരിക്കുമെന്ന് കരുതേണ്ട” മിസോ സിർലൈ പൗൾ ജനറൽ സെക്രട്ടറി ലാൽനുൻമിയ പൗട്ടു പറഞ്ഞു.
പൗരത്വ ഭേദഗതി ബില്ലിൽ നിന്ന് മിസോറാമിനെ ഒഴിവാക്കാനുള്ള തീരുമാനം സർക്കാർ ഉടനെടുത്തില്ലെങ്കിൽ റിപ്പബ്ലിക് ദിനം ബഹിഷ്കരിക്കുമെന്ന് വിവിധ എൻ ജി ഒ കൾ തീരുമാനിച്ചിട്ടുണ്ടെന്ന് മിസോറാമിലെ 40 ശതമാനത്തോളം ജനസംഖ്യയെ പ്രതിനിധീകരിക്കുന്ന സംസ്ഥാനത്ത് ശക്തമായ സാന്നിധ്യമായ യങ് മിസോ അസോസിയേഷൻ ജനറൽ സെക്രട്ടറി ലാൽമചുവാന പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി, പ്രധാനമന്ത്രി, സംയുക്ത പാർലമെന്ററി കമ്മറ്റി എന്നിവയ്ക്ക് ബിൽ സംബന്ധിച്ച് നിരവധി പരാതികൾ നൽകിയിരുന്നെങ്കിലും ഇവയൊന്നും കേൾക്കാൻ സർക്കാർ തയ്യാറായില്ലെന്ന് ലാൽമചുവാന പറഞ്ഞു. മിസോറാമിലെ ജനങ്ങളെ കേൾക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവുന്നില്ലെങ്കിൽ ഇന്ത്യൻ പൗരന്മാരായിരിക്കാൻ ഞങ്ങൾക്ക് താല്പര്യമില്ലെന്നും ഞങ്ങളെ പോലെ മംഗളോയിഡ് വംശജരായ ചൈനയുമായി സഹകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ലാൽമചുവാന പറഞ്ഞു.
ഇന്ത്യയിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന ആവശ്യവുമായി പു ലാൽദെങ്കയുടെ നേതൃത്വത്തിൽ സായുധ വിപ്ലവം നടത്തിയ പാരമ്പര്യമുള്ള മിസോറാം ജനത വീണ്ടും ഇന്ത്യയിൽ നിന്ന് പുറത്ത് പോകുന്നുവെന്ന് പ്രഖ്യാപിക്കുമ്പോൾ അത് ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന്റെ സൂചനയാകും ഉണ്ടാക്കാൻ പോകുന്നത്.
[…] […]
[…] […]